കസബ: ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസും സംഘവും പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യാ ഹരിദാസ്, മുൻ എംഎൽഎ വിടി ബൽറാം എന്നിവരുൾപ്പടെ ആറ് പേർക്കെതിരെ കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്‌ത യുവാവും പാലക്കാട് യുവമോർച്ച ജില്ലാ പ്രസിഡണ്ടും നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
എന്നാൽ, ഭക്ഷണം കഴിക്കാനല്ല പാഴ്‌സൽ വാങ്ങാൻ എത്തിയതായിരുന്നു എന്നാണ് രമ്യാ ഹരിദാസ് നൽകിയ വിശദീകരണം. പാഴ്‌സൽ വാങ്ങാനെത്തിയ തന്റെ കയ്യിൽ യുവാവ് കയറി പിടിച്ചതിനെ തുടർന്നാണ് അങ്ങനെ പെരുമാറേണ്ടി വന്നതെന്നും രമ്യ പറഞ്ഞിരുന്നു. സംഭവത്തിൽ നേതാക്കളുമായി സംസാരിച്ച് പോലീസിൽ പരാതി നൽകുമെന്ന് രമ്യ അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് തങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ, എംപിയുടെ പരാതി അടിസ്‌ഥാന രഹിതമാണെന്ന് പരാതിക്കാരനായ യുവാവും ദൃക്‌സാക്ഷികളും പറയുന്നു.
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മറ്റുള്ളവരും കഴിക്കുന്നുണ്ട് എന്നായിരുന്നു എംപിയുടെ മറുപടി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിക്കൂടേ എന്ന ചോദ്യത്തിന് ഇത് തന്റെ മണ്ഡലമല്ല എന്നും എംപി പ്രതികരിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വൻ പ്രതിഷേധവും ഉയർന്നിരുന്നു.
ഞായറാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം ഉണ്ടായത്. രമ്യ ഹരിദാസ് ഉൾപ്പടെയുള്ളവർ പാലക്കാട് നഗരത്തോട് ചേർന്നുള്ള അപ്‌ടൗൺ ഹോട്ടലിൽ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാൻ എത്തിയതായാണ് പരാതി. ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പരാതിക്കാരനായ യുവാവ് തന്നെയാണ് പുറത്തുവിട്ടത്.
എംപിയായ രമ്യാ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്‌തതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. ഇതോടെ രമ്യയുടെ ഒപ്പമുണ്ടായിരുന്ന സംഘം യുവാവിനെതിരെ തിരിയുകയും മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് യുവാവിന്റെ പരാതി. സംഭവത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ യുവാവ് കസബ പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് കേസെടുത്തത്.
യുവമോർച്ച ജില്ലാ പ്രസിഡണ്ടും പോലീസിന് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളും പരിഗണിച്ചുകൊണ്ടാണ് രമ്യാ ഹരിദാസ് എംപി, വിടി ബൽറാം ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: തമ്മിലടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തി; ഐഎൻഎല്ലിന്റെ മന്ത്രിസ്‌ഥാനം തിരിച്ചെടുത്തേക്കും