തിരുവനന്തപുരം: കൂട്ടത്തല്ലിനൊടുവിൽ പിളർന്ന ഐഎൻഎല്ലിന്റെ (ഇന്ത്യൻ നാഷണൽ ലീഗ്) മന്ത്രിസ്‌ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയിൽ സിപിഎം. ഐഎൻഎല്ലിലെ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയാൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്‌ഥാനമൊഴിഞ്ഞ് പുറത്ത് പോകേണ്ടി വന്നേക്കും. ഐഎൻഎല്ലിലെ തമ്മിലടിയിൽ ഇടപെടില്ലെങ്കിലും സിപിഎം എപി അബ്‌ദുൾ വഹാബ് വിഭാഗത്തിനൊപ്പമാണ് എന്നാണ് സൂചന.
ഐഎൻഎല്ലിലെ തമ്മിലടിച്ച് പിരിഞ്ഞ ഇരുവിഭാഗങ്ങളും ഇടതുമുന്നണിക്ക് ഒപ്പമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, രണ്ടുപേരെയും ഒന്നിച്ച് മുന്നണിയിൽ തുടരാൻ സിപിഎം അനുവദിക്കില്ല. മുന്നണിയെ നാണക്കേടിന്റെ വക്കിലെത്തിച്ച ഐഎൻഎൽ നേതൃത്വത്തോട് കടുത്ത അതൃപ്‌തിയിലാണ് സിപിഎം. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂർ പക്ഷത്തോടൊപ്പമാണ്.
മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെയും കാസിം ഇരിക്കൂറിന്റെയും സമീപനങ്ങളിൽ സിപിഎം കടുത്ത രോഷത്തിലാണ്. സിപിഎം നേതൃത്വത്തോട് ആലോചിക്കാതെ ദേവർകോവിൽ നടത്തുന്ന ഇടപെടലുകളിൽ സിപിഎം നേരത്തെ തന്നെ അമർഷം അറിയിച്ചിരുന്നു. അച്ചടക്കമില്ലെങ്കിൽ ദേവർകോവിലിന്റെ മന്ത്രിസ്‌ഥാനം തിരിച്ചെടുക്കുമെന്ന നിലപാടാണ് സിപിമ്മിന്റേത്.
ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനില്ലെന്നും പ്രശ്‌നങ്ങൾ ഐഎൻഎൽ തന്നെ പരിഹരിക്കണമെന്നും സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഒരു തവണ എകെജി സെന്ററിൽ വിളിച്ച് ചർച്ച നടത്തിയിട്ടും ഫലം കാണാത്തതിനാൽ ഇനി ചർച്ചയില്ലെന്നും സിപിഎം നിലപാടെടുത്തിട്ടുണ്ട്. ഇതിനിടെ എപി അബ്‌ദുൾ വഹാബ് വിഭാഗം ഇന്ന് സിപിഎം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്താൻ ശ്രമിക്കുന്നുണ്ട്.
Also Read: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം