ന്യൂഡെൽഹി: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസിൽ ശശി തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡെൽഹി റോസ് അവന്യൂ കോടതി വിധി പറയും. ആത്‍മഹത്യ പ്രേരണ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, മരണകാരണം പോലും കണ്ടെത്താൻ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് തരൂർ ആവശ്യപ്പെടുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ഭർത്താവ് ശശി തരൂർ വിചാരണ നേരിടേണ്ടി വരുമോ, അതോ വിചാരണക്ക് മുൻപ് തന്നെ കുറ്റവിമുക്‌തനാക്കപ്പെടുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഡെൽഹി റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യൽ ജഡ്‌ജ് ഗീതാഞ്‌ജലി ഗോയൽ ഇന്ന് നൽകും. ഐപിസി 306 ആത്‍മഹത്യാ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. കുറ്റക്കാരാനെന്ന് തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിച്ചേക്കാം.
ആത്‍മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് വാദത്തിനിടെ പോലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകളില്ല, മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദക്ക് സംഭവിച്ചത് അപകട മരണമാകാം എന്നുമായിരുന്നു തരൂരിന്റെ വാദം.
2014 ജനുവരി 17നായിരുന്നു ഡെൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതകമെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകൾ കണ്ടെത്താൻ പോലീസിനായില്ല. ഒടുവിൽ ആത്‍മഹത്യാ പ്രേരണ കുറ്റം ചേർത്ത് 2018 മെയ് 15ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
Also Read: യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു