കോഴിക്കോട്: സമാന്തര കമ്മിറ്റിയുണ്ടാക്കി ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തിച്ച അബ്‌ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത മുന്‍ പ്രസിഡണ്ട് എപി അബ്‌ദുള്‍ വഹാബിനേയും കൂട്ടരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. നടപടി അഡ്‌ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു.
അതേസമയം അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്‌ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വഹാബ് പക്ഷം ഇടതുമുന്നണി നേതൃത്വത്തെ ഉടന്‍ കാണും. യഥാര്‍ഥ ഐഎന്‍എല്‍ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.
മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ ഐഎന്‍എല്‍ സംസ്‌ഥാന നേതൃത്വം രണ്ടായി പിളര്‍ന്നത്. വഹാബ് പക്ഷം പുതിയ സംസ്‌ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. എപി അബ്‌ദുള്‍ വഹാബ് പ്രസിഡണ്ടായി തുടര്‍ന്നുകൊണ്ട് പുതിയ കമ്മിറ്റിയില്‍ നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും വഹാബ് ഹാജി ട്രഷററുമായി.
നേരത്തെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എപി അബ്‌ദുള്‍ വഹാബിന് ഐഎന്‍എല്‍ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം നഷ്‌ടമായിരുന്നു. അബ്‌ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രതിസന്ധികൾ ഉണ്ടായത്.
Read Also: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ