കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം പാലിക്കാൻ കേന്ദ്രം ഇടപെട്ടില്ലെന്നും അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി.
കോവിഡ്, പ്രമേഹം എന്നിവ പരിശോധിക്കാൻ എത്തുന്നവർക്കും എക്സ്റേ എടുക്കാൻ എത്തുന്നവർക്കും ഒറ്റ വരിയാണുണ്ടായിരുന്നത്. ഇത് ഗുരുതര വീഴ്ചയാണെന്ന് സംയുക്ത പരിശോധനക്ക് നേതൃത്വം നൽകിയ മണലൂർ സെക്ടറൽ മജിസ്ട്രേറ്റ് ലക്ഷ്മി മോഹൻ ചൂണ്ടികാണിച്ചു. ആവശ്യമായ തിരുത്തലുകൾ അടിയന്തിരമായി ഉണ്ടാകണമെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കേന്ദ്രത്തിൽ പരിശോധന നടത്തിയത്.
കണ്ടശാംകടവ്, കാഞ്ഞാണി മാർക്കറ്റ് പരിസരങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തി. റോഡിലൂടെ മാസ്ക് വെക്കാതെ യാത്ര ചെയ്ത 15 പേർക്ക് പിഴയിട്ടു. എല്ലാ ദിവസങ്ങളിലും പരിശോധന തുടരും.
Read also: മലിനീകരണ പരാതികൾ ഇനി ‘ഗ്രീൻ ഡെൽഹി’യിലൂടെ; മൊബൈൽ ആപ്പുമായി സർക്കാർ