കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്കുമാര് എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കല്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. രണ്ടു ദിവസത്തിനകം ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.
കൊല്ലം കോട്ടത്തല സ്വദേശിയാണ് പ്രദീപ് കുമാര്‍. 2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കല്‍ എത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടത്. തുടര്‍ന്ന് ദിലീപിന് അനുകൂലമായി മൊഴി നല്കണമെന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനു ശേഷം വിപിന്‍ ലാലിനെ ഫോണ്‍ വിളിച്ചു വീണ്ടും ആവശ്യം പറഞ്ഞു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി.
Also Read: ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം
വിപിന്റെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പൊലീസ്, ഒന്നരമാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പൊലീസിനു തുണയായി. കേസില്‍ ജനപ്രതിനിധികൾ ഉൾപ്പെട്ട വലിയ ഗൂഡാലോചന നടന്നോ എന്ന് സംശയിക്കപ്പെടുന്ന ഘട്ടത്തിൽ വിപിന്റെ മൊഴികള്‍ നിര്‍ണായകമാണ്.