ലഖ്നൗ: ‘താണ്ഡവ്’ വെബ് സീരീസിന്റെ സംവിധായകനും മറ്റ് പ്രവർത്തകർക്കും എതിരെ ലഖ്നൗവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവി’നെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമാതാവ് ഹിമാൻഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്ഐആർ.
ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു. പൊതുവായ പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ നടപടി സ്വീകരിക്കുക ആയിരുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ‘താണ്ഡവ്’ ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുന്നതിനിടെ ആണ് പ്രതിഷേധം ഉയർന്നത്. ബിജെപിയും ഹിന്ദു സംഘടനകളുമാണ് വിമർശനവമായി എത്തിയത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. നടനായ മുഹമ്മദ് സീഷന്‍ അയ്യൂബ് സ്റ്റേജ് പെര്‍ഫോമറായ രംഗത്തില്‍ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ വേഷം ധരിച്ചെന്നും ‘ആസാദി.. എന്താ….’ എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ രംഗം ഹിന്ദു ദൈവങ്ങളെ കളിയാക്കാന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
മുംബൈയിലെ ഘട്കോപ്പര്‍ പോലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് രാം കദം സീരീസിനെതിരെ പരാതി നല്‍കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സീരീസിനെതിരെ ഡെൽഹി പോലീസിലും പരാതി ലഭിച്ചിരുന്നു.
Also Read: നാട്ടിലേക്ക് മടങ്ങില്ല, വാക്സിൻ എടുക്കില്ല; നിലപാടിലുറച്ച് കര്‍ഷകര്‍