ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ കിണറുകളിൽ ക്ളോറിനേഷൻ നടത്തി. കൂടാതെ 25 ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തി.
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ സംഘം. രോഗബാധിതയായ പെൺകുട്ടി മറ്റെവിടെയും യാത്ര നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രദേശത്തു നിന്നു തന്നെയാകാം രോഗം പിടിപെട്ടതെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം പ്രദേശത്തു ബാക്ടീരിയ സാന്നിധ്യം ഉണ്ടെന്ന സംശയം അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ 25 ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. നഗര മേഖലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആ ഹോട്ടലിൽ ഉൾപ്പടെ പരിശോധന നടത്തിയത്.
എന്നാൽ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പിപി രവീന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ എം വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഇ മനോജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെകെ കുഞ്ഞിരാമൻ, ജെഎച്ച്ഐ എംജി അനിത എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ശുചിത്വം ഉറപ്പു വരുത്താൻ എല്ലായിടത്തും നിർദേശവും നൽകിയിട്ടുണ്ട്.
Malabar News: പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും