ജയ്പൂർ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രാജസ്ഥാനില്‍ ട്രാക്ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് മുന്നില്‍ വെക്കുന്ന വാഗ്ദാനങ്ങൾ പട്ടിണി, തൊഴിലില്ലായ്മ, ആത്മഹത്യ എന്നിവയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അജ്മേര്‍ മുതല്‍ നഗൗര്‍ വരെയായിരുന്നു ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. രാജ്യത്തെ കാര്‍ഷിക മേഖലയെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു. രാജസ്ഥാനിലെ കര്‍ഷക പ്രതിഷേധ പരിപാടികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു.
അതേസമയം, റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തിരഞ്ഞെടുത്ത വഴിയിലൂടെ കൊണ്ടുപോയതിന് ശേഷമാണ് ദീപ് സിദ്ദുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ മൂന്ന് പേര് കൂടി ഇന്ന് അറസ്റ്റിലായി. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണവുമായി ബന്ധപ്പെട്ട് സുഖ്മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33), ഹർവീന്ദർ സിംഗ് (32) എന്നിവരെയാണ് ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം