കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കോടികൾ ചെലവഴിച്ച് പരസ്യ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ സുധാകരൻ. പ്രതിദിനം ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ വേണ്ടി ചെലവഴിക്കുന്നതെന്നും സുധാകരൻ പറയുന്നു.
തനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെകെ രാഗേഷ് എംപിയുടെ പ്രസ്താവനക്ക് എതിരെയും സുധാകരൻ പ്രതികരിച്ചു. ‘എനിക്ക് ഭ്രാന്താണെന്ന് രാഗേഷ് എംപി പറഞ്ഞു. ആർക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന എനിക്കാണോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ രാഗേഷ് എംപി ആദ്യം പരിശോധനക്ക് തയാറാകണം. തന്നെ പട്ടി എന്ന് വിളിച്ച രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന ഒരു നായയായി മാത്രമേ കാണുന്നുള്ളൂ’- സുധാകരൻ തുറന്നടിച്ചു.
ഫാസിസ്റ്റായ ഒരു ഭരണകർത്താവിന് ഭ്രാന്ത് കൂടി വന്നാൽ എന്താകും സ്ഥിതി? പ്രതിസന്ധിക്കിടയിലും കോടികളാണ് പരസ്യത്തിനായി സംസ്ഥാന സര്ക്കാര് ചെലവഴിക്കുന്നത്. ഒരു ദിവസം 20 കോടിയാണ് സര്ക്കാര് ചെലവഴിക്കുന്നത്. ചെത്തുതൊഴിലാളികളുടെ ക്ഷേമ നിധിയിൽ അടയ്ക്കേണ്ട ഫണ്ട് ഈ സർക്കാർ റദ്ദാക്കുന്ന അവസ്ഥയുണ്ടായി. ജനങ്ങളുടെ നികുതി പണം ഇതുപോലെ ചെലവഴിക്കുന്ന ഭ്രാന്തുള്ള സർക്കാർ വേറെയുണ്ടോ, സുധാകരൻ ചോദിക്കുന്നു.
ഒൻപത് ഉപദേശകരെ വെച്ച് ഭരണം നടത്തിയ ഒരു ഭരണാധികാരി കേരള ചരിത്രത്തിൽ വേറെയില്ല. ഇതെല്ലാം വിലയിരുത്തുമ്പോൾ ഭ്രാന്ത് എനിക്കാണോ മുഖ്യമന്ത്രിക്കണോ എന്ന് ജനം പറയും. ഈ വികസനത്തിന് വേണ്ടി ചെലവഴിച്ച കോടാനുകോടി പണം കിഫ്ബി മുഖാന്തരം വായ്പ എടുത്തതാണ്. ഈ ബാധ്യതയൊക്കെ ആരാണ് ഏറ്റെടുക്കുന്നത്?
ഇതു പോലെ പിൻവാതിൽ നിയമനം നടന്ന കാലഘട്ടം ഇതു വരെ ഉണ്ടായിട്ടില്ല. പരിയാരത്തടക്കം വൻതോതിൽ പിൻ വാതിൽ നിയമനം നടന്നു. മന്ത്രിസഭ പോലും അറിയാതെ ഒരു വകുപ്പ് മന്ത്രി അമേരിക്കൻ കുത്തകയുമായി കരാർ ഒപ്പിട്ടത് എന്തു ആഭാസമാണ്. ഇപി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുടെ മക്കളുടെ വ്യവസായസാമ്രാജ്യത്തിന് പിന്നിലെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണം. ഇന്നലെ ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
Also Read: ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ