തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമവായ വഴി തേടുന്നതിനിടെ എന്തിനാണ് സമരം എന്ന ചോദ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയുടെ സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞു. ഇതിനെതുടർന്ന്, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ ഗവർണറുടെ മുന്നിൽ പരാതി ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
പല തരത്തിലുള്ള സമരമുറകളാണ് ഉദ്യോഗാർഥികൾ പ്രയോഗിക്കുന്നത്. സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സമരപ്പന്തലിന് മുന്നിൽ മീൻ വിൽപ്പന നടത്തി. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല എന്ന് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു സിപിഒ ചാള എന്ന് പേരിട്ടുള്ള മീൻ വിൽപനയുടെ ഉദ്ദേശം.
നടുറോഡിൽ കരണം മറിഞ്ഞും മുട്ടിൽ ഇഴഞ്ഞുമായിരുന്നു കായിക താരങ്ങളുടെ സമരം. ഇത്തരത്തിൽ സമരം ശക്‌തമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ‘എന്തിനാണ് സമരം’ എന്ന ചോദ്യം. ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്‌തുവെന്നും യുഡിഎഫ് കാലത്ത് നടത്തിയത്രയും സ്‌ഥിരപ്പെടുത്തൽ ഇടതുസർക്കാർ നടത്തിയിട്ടില്ലെന്നുമാണ് സർക്കാർ വാദിക്കുന്നത്. ഇതോടെയാണ് പരാതി ഗവർണറുടെ മുന്നിൽ അവതരിപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
അതേസമയം, 48 മണിക്കൂർ നീണ്ടുനിന്ന ഉപവാസം ശോഭാ സുരേന്ദ്രൻ അവസാനിപ്പിച്ചു. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Also Read: ‘മൽസ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് കൊള്ളയടിക്കാൻ കൊടുത്തു’; കടുത്ത ആരോപണവുമായി ചെന്നിത്തല