കൊല്ലം: കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മൽസ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.
5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് ഒപ്പിട്ടത്. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.
കമ്പനി ആസൂത്രണം ചെയ്യുന്നത് വന്‍ കൊള്ളയെന്നും ചെന്നിത്തല ആരോപിച്ചു. ഗൂഢാലോചനക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.
ഇഎംസിസി കമ്പനിക്ക് ആകെ മൂലധനം 10 ലക്ഷം രൂപയാണ്. രണ്ട് വര്‍ഷം മുന്‍പാണ് കമ്പനി രൂപീകരിച്ചത്. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ എങ്ങനെ നല്‍കിയെന്ന് ചെന്നിത്തല ചോദിച്ചു. ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്‌പ്രിംക്ളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ വ്യക്‌തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
National News: കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു