ഇടുക്കി: അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. അദാനിയുടെ ഒരു കമ്പനിയുമായും കെഎസ്ഇബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ സ്‌ഥാപനം നല്‍കുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല. ചെന്നിത്തല ചുമ്മാ വിഡ്‌ഢിത്തരം പറഞ്ഞ് നടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ ഒന്നും ഇവിടെ ജലവൈദ്യുതി ഉണ്ടാക്കുന്നില്ല. ചുമ്മാ കഥ അറിയാതെ ആട്ടം കാണുകയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഊര്‍ജ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. അതാണ് നിജസ്‌ഥിതി. തെറ്റിദ്ധാരണ പരത്താന്‍ ഓരോന്ന് പറയുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് നിയമ വിരുദ്ധമായി കരാറുണ്ടാക്കിയത്. 10 വര്‍ഷത്തേക്ക് അന്നുണ്ടാക്കിയ കരാര്‍ ഇപ്പോള്‍ നഷ്‌ടമാണ് ഉണ്ടാക്കുന്നത്. നിയപരമായ നടപടികളിലേക്ക് പോകുന്നതിനാലും നഷ്‌ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാലുമാണ് ഈ കരാര്‍ തങ്ങള്‍ റദ്ദാക്കാത്തതെന്നും മന്ത്രി പ്രതികരിച്ചു.
8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നാണ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. സംസ്‌ഥാന വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാർ എനർജി കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്‌ഥാനത്ത് വഴി തുറന്നിരിക്കുന്നത്. കൂടിയ വിലക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറാണിത്.
നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ എനർജി ലഭിക്കും. എന്നാൽ, 2.82 രൂപക്കാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Also Read: ‘ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ’; മോദിയെ പരിഹസിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ