ചെന്നൈ: പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ. എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച് കൊണ്ട് ഡിഎംകെ സ്‌ഥാനാർഥികൾ കൂട്ടത്തോടെ രംഗത്തെത്തിയത്. മോദിയെ വെല്ലുവിളിച്ച് കൊണ്ടുള്ള ട്വീറ്റുകളും ട്രോളുകളും ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഡിഎംകെ അനുഭാവികൾ.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവായി താങ്കൾ എന്റെ മണ്ഡലത്തിൽ പ്രചാരണത്തിന് വരൂ. ഈ മണ്ഡലത്തിൽ ഞാനാണ് ഡിഎംകെ സ്‌ഥാനാർഥി. താങ്കളുടെ വരവ് എന്റെ ഭൂരിപക്ഷം കൂട്ടും. വിജയം ഉറപ്പിക്കും’ എന്നാണ് സ്‌ഥാനാർഥികൾ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. മോദി എത്തി എതിർത്ത് പ്രചാരണം നടത്തുന്നത് തങ്ങൾക്ക് ഗുണമാണെന്ന തരത്തിലാണ് ഡിഎംകെ സ്‌ഥാനാർഥികളുടെ ട്വീറ്റുകൾ.
Dear Prime Minister @narendramodi, please campaign in Thiruchendur. I am the DMK candidate here and it will help me in widening my winning margin. Thank you sir.
— Anitha Radhakrishnan (@ARROffice) April 2, 2021
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്‌റ്റാലിന്റെ മകൾ സെന്താമരയുടെ ചെന്നൈക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. ഡിഎംകെ നേതാക്കളുടെയും സഖ്യ കക്ഷികളായ എംഡിഎംകെ നേതാക്കളുടെയും വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് റെയ്‌ഡിന് പിന്നിലെന്ന് ഡിഎംകെ നേതാക്കൾ ആരോപിച്ചു. ഏപ്രിൽ ആറിന് തമിഴ്‌നാട് ജനവിധി നേരിടാൻ ഒരുങ്ങവേ ഡിഎംകെക്ക് എതിരെ തെറ്റായ പ്രചാരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കൾ പ്രതികരിച്ചു.
Also Read: പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ