ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണ് എംകെ സ്‌റ്റാലിൻ.
ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് എല്ലാം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ സൗജന്യമാക്കും. ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കും. പാൽവില കുറക്കും. രാവിലെ രാജ്‌ഭവനിൽ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങിനുശേഷമാണ് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യ ഗഡുവെന്ന നിലക്ക് 2,000 രൂപ നൽകാൻ സ്‌റ്റാലിൻ ഉത്തരവിട്ടു. കോവിഡിന്റെ പശ്‌ചാത്തലത്തിൽ പാവപ്പെട്ടവർക്ക് 4,000 രൂപ ധനസഹായമായി നൽകുമെന്ന് പ്രകടനപത്രികയിൽ ഡിഎംകെ വാഗ്‌ദാനം ചെയ്‌തിരുന്നു. 4,153.39 കോടി ചിലവ് വരുന്ന ഈ പദ്ധതി 2.07 കോടി റേഷൻ കാർഡുടമകൾക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
സംസ്‌ഥാന സർക്കാർ ഉടമസ്‌ഥതയിൽ പ്രവർത്തിക്കുന്ന ആവിൻ കമ്പനിയുടെ പാലിന് മെയ് 3 മുതൽ 3 രൂപ കുറക്കും. മെയ് 8 മുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കും. തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷന് സബ്‌സിഡിയായി സർക്കാർ 1,200 കോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിൽസാ ചിലവ് സർക്കാർ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: കോവിഡ് വ്യാപനം; രാജ്യത്തെ 24 സംസ്‌ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍