ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച നടക്കും. 640ലധികം നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് 12,500ലധികം വാർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശനിയാഴ്‌ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്.
സംസ്‌ഥാനത്തെ 21 കോർപ്പറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 490 ടൗൺ പഞ്ചായത്തുകൾ, 649 നഗര തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ 12,838 തസ്‌തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിരവധി സ്വതന്ത്രർ ഉൾപ്പടെ 74,416 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഒരു ദശാബ്‌ദത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. സംസ്‌ഥാനത്ത് എഐഎഡിഎംകെ അധികാരത്തിലിരുന്ന 2011ലാണ് അവസാനമായി വോട്ടെടുപ്പ് നടന്നത്.
അതേസമയം 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 21 കോർപ്പറേഷനുകളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനാണ്- 43.59 ശതമാനം. കരൂരിൽ 75.84 ശതമാനം പോളിംഗ് നടന്നതായി തമിഴ്നാട് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (ടിഎൻഎസ്ഇസി) അറിയിച്ചു. മുനിസിപ്പാലിറ്റികളിൽ ധർമ്മപുരിയിൽ 81.37 ശതമാനവും നീലഗിരിയിൽ 59.98 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മൊത്തത്തിൽ, ടൗൺ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം 74.68 ശതമാനവും 68.22 ശതമാനവും നല്ല പോളിംഗ് രേഖപ്പെടുത്തി, ഉയർന്ന നഗരവൽക്കരിക്കപ്പെട്ട കോർപ്പറേഷനുകളിൽ 52.22 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ മധുരയിലെ ഒരു പോളിംഗ് സ്‌റ്റേഷനിൽ ഹിജാബ് ധരിച്ച സ്‌ത്രീ വോട്ടറെ ബിജെപിക്കാരൻ എതിർത്തതും ചിലയിടങ്ങളിൽ ഡിഎംകെ- എഐഎഡിഎംകെ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റവും ബഹളവും സംഭവിച്ചതും ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ചില പോളിങ് സ്‌റ്റേഷനുകളിൽ ഇവിഎമ്മുകൾ തകരാറിലായതിനെ കുറിച്ചും പരാതികൾ ഉയർന്നിരുന്നു. സംസ്‌ഥാനത്ത് പണം വിതരണം നടത്തിയെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. ഡിഎംകെ സംസ്‌ഥാനത്തുടനീളം പണം വിതരണം ചെയ്‌തതായി ആയിരുന്നു ബിജെപിയുടെ ആരോപണം.
Most Read: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അമിത് ഷാ; ‘ഡ്രസ് കോഡ് എല്ലാവരും അംഗീകരിക്കണം’