തഞ്ചാവൂർ: ഇരുപത് വർഷത്തോളം കുംഭകോണത്ത് ഓട്ടോ ഓടിച്ച് നടന്നയാളാണ് കെ ശരവണൻ. എന്നാൽ, ഇന്ന് അതേ നഗരത്തിന്റെ അമരക്കാരൻ. കഴിഞ്ഞ തദ്ദേഹ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്ന് ശരവണൻ മൽസരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്.
കുംഭകോണം മേയര്‍ സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്‌ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. ഡിഎംകെ സഖ്യത്തിൽ സംസ്‌ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഏക മേയർ സീറ്റാണ് കുംഭകോണത്തേത്.
പുതുതായി സ്‌ഥാപിതമായ നഗരസഭയുടെ പ്രഥമ മേയര്‍ കൂടിയാകും കെ ശരവണന്‍. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള ശരവണന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നത്. നഗരസഭയിലെ 17ആം വാര്‍ഡില്‍ നിന്നുമാണ് ശരവണന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സാധാരണക്കാരിൽ സാധനക്കാരനായ തനിക്ക് മേയറായി അവസരം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ശരവണൻ പ്രതികരിച്ചു. വലിയൊരു ചുമതലയാണ് ലഭിച്ചിരിക്കുന്നത്. അതിൽ പാർട്ടിയോടും ജില്ലയിലെ മുതിർന്ന നേതാക്കളോടെയും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറാം ക്‌ളാസ് വിദ്യാഭ്യാസമുള്ള ശരവണൻ കഴിഞ്ഞ ഇരുപത് വർഷമായി ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. വാടകവീട്ടിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. പുതിയ പദവി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണെന്ന് ശരവണന്റെ കുടുംബവും പ്രതികരിച്ചു.
Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം