കാതില്‍ തേന്‍മഴയായി പെയ്തിറങ്ങിയ സംഗീതജ്ഞന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷം. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ‘ചെമ്മീന്‍’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരിയുടെ ഓര്‍മ്മകളിലാണ് സംഗീതലോകം. അദ്ദേഹം സൃഷ്ടിച്ച പാട്ടുകളുടെ മാധുര്യം തന്നെയാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹത്തെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ശ്രോതാക്കളുടെ മാനസു തൊട്ടറിഞ്ഞ പാട്ടുകളിലൂടെയായിരുന്നു സലീല്‍ ചൗധരി മലയാള ചലച്ചിത്ര സംഗീത രംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചത്. ഈണം സൃഷ്ടിച്ച് പിന്നീട് അതിനൊത്ത വരികള്‍ എഴുതിക്കുക എന്ന ശൈലി ആദ്യമായി പരീക്ഷിച്ചത് സലീല്‍ ദാ എന്ന് സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന സലീല്‍ ചൗധരിയായിരുന്നു. ഈണങ്ങളില്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഇതിഹാസ സംഗീതകാരനായ അദ്ദേഹം മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. അത്രയേറെ തനിമയും സ്വര്‍ഗീയവുമായിരുന്ന ആ സംഗീതശൈലി കാലങ്ങള്‍ക്കിപ്പുറവും ആസ്വാദകരുടെ മനം നിറച്ചുകൊണ്ടിരിക്കുന്നു.
26 ചിത്രങ്ങളിലായി 109 ഗാനങ്ങളാണ് അദ്ദേഹം മലയാളത്തില്‍ ചിട്ടപ്പെടുത്തിയത്. ബംഗാളി സിനിമകളില്‍ ഒട്ടേറെ പാട്ടുകള്‍ക്ക് ഈണം നല്‍കിയ ശേഷം 1953ലാണ് സലീല്‍ ചൗധരി ബോളിവുഡിലെത്തുന്നത്. ‘ദോ ബീഗാ സമീന്‍’ ആയിരുന്നു സലീല്‍ ദാ സംഗീതം നല്‍കിയ ആദ്യ ഹിന്ദി ചിത്രം. പിന്നീട് 1957ല്‍ സംഗീത സംവിധാനം നിര്‍വഹിച്ച മധുമതി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചതോടെയാണ് സലീല്‍ ദാ തന്റെ സിനിമ സംഗീത രംഗത്തുള്ള കുതിപ്പ് ആരംഭിച്ചത്.
മറ്റ് ഭാഷകളിലെ നിരവധി ഗായകരെ മലയാളികള്‍ക്ക് സുപരിചമാക്കിയതും സലീല്‍ ചൗധരി ആയിരുന്നു. മന്നാഡെ, തലത് മെഹബൂബ്, സബിതാ ചൗധരി, ലതാ മങ്കേഷ്‌കര്‍ തുടങ്ങിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. കൂടാതെ മലയാളത്തിന്റെ പ്രിയ ഗായകന്‍ യേശുദാസിനെ ഹിന്ദിയില്‍ അവതരിപ്പിച്ചതും സലീല്‍ ദാ തന്നെയായിരുന്നു.
വിട വാങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ ഹൃദയത്തില്‍ സലീല്‍ ചൗധരിക്കും അദ്ദേഹം ഈണമിട്ട പാട്ടുകള്‍ക്കും മരണമില്ല. താന്‍ ഈണം നല്‍കിയ ഗാനങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ് സംഗീതലോകത്തെ എക്കാലത്തെയും മഹാനായ സലീല്‍ ദാ.