കോഴിക്കോട് : ജില്ലയിലെ സഹേലി ബ്യൂട്ടിപാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. കടലുണ്ടി അമ്പാളി വീട്ടിൽ അജ്ഞന(23) ആണ് 5 മാസത്തിനു ശേഷം പോലീസ് പിടിയിലാകുന്നത്. കഴിഞ്ഞ ഒക്ടോബർ 24ന് ആയിരുന്നു സംഭവം നടന്നത്. ഹെന്ന ട്രീറ്റ്മെന്റിനായി ബ്യൂട്ടിപാർലറിൽ എത്തിയ യുവതി, ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് കവർച്ച നടത്തിയത്.
വയറുവേദന അഭിനയിച്ച യുവതി തുടർന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും സഞ്ചരിച്ച സ്കൂട്ടറിനെ കുറിച്ചും സൂചന ലഭിച്ചു. പോലീസ് നൂറിലേറെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി വിജയകുമാർ, എസ്ഐ എൻ അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വിജി മജ്ഞു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി ശ്രീജിത്ത്, പിടി ഷഹീർ, എവി സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also : സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്