ന്യൂഡെൽഹി: ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
സൈബർ മേഖലയിലാണ് ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റവും വലിയ വ്യത്യാസം നിലനിൽക്കുന്നത്. സാങ്കേതിക വിദ്യയിൽ ചൈന ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. ഇന്ത്യക്കെതിരെ ശക്തമായ സൈബർ ആക്രമണം അഴിച്ചുവിടാൻ ചൈനക്ക് സാധിക്കും.
ഇക്കാര്യം അറിയാവുന്നതിനാൽ സൈബർ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ഇത്തരം ആക്രമണങ്ങൾ തടയാനുള്ള ഫയർ വാൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നേരിടുന്നതിൽ കരസേനയേക്കാൾ ഏറെ മുൻപിലാണ് നാവിക സേന. വ്യോമസേനയും സുരക്ഷ ഒരുക്കുന്നതിൽ മുന്നേറുന്നു.
സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ നിന്നും പിൻമാറേണ്ടതുണ്ട്. ലോകത്തിലെ മറ്റ് രാജ്യങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാൻ കഴിയുന്ന സ്ഥിതി ഉണ്ടാവണമെന്നും സാങ്കേതിക വിദ്യയിലെ മുന്നേറ്റത്തെ സൈന്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്‍