ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ നടന്‍ വിജയ്‌യുടെ സൈക്കിള്‍ യാത്രയില്‍ പ്രതികരിച്ച് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍. സാധാരണക്കാരിൽ ഒരാളായാണ് വിജയ് എന്നും ജീവിച്ചതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
‘അഞ്ച് വര്‍ഷത്തിൽ ഒരിക്കല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളില്‍ വന്നത് വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ നമ്മള്‍ സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഒരു പൗരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ വിലയിരുത്തുമ്പോള്‍ എനിക്ക് തോന്നുന്നത് സാധാരണ ജനങ്ങളിൽ ഒരാളായാണ് വിജയ് കടന്നുവന്നത് എന്നാണ്’. വിജയ്‌യെ എംജിആറിനോട് ആളുകള്‍ ഉപമിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തിലേക്കുള്ള വിജയ്‍യുടെ സൈക്കിള്‍ യാത്ര ദേശീയ തലത്തിലടക്കം ചര്‍ച്ചയായിരുന്നു. മെർസൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പ്രതികരണങ്ങൾ ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരുന്നത്. അതിന് പിന്നാലെ വിജയ്‍യുമായി ബന്ധമുള്ള പലയിടത്തും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുകയും ചെയ്‌തിരുന്നു.
ഇതിന്റെ തുടർച്ചയാണ് തിരഞ്ഞെടുപ്പ് ദിനത്തിലെ സംഭവമെന്നാണ് പലരും വിലയിരുത്തുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവ് ചർച്ചയാക്കാനാണ് വിജയ്‍യുടെ ശ്രമമെന്നായിരുന്നു വലിയൊരു വിഭാഗത്തിന്റെ വാദം. എന്നാൽ വോട്ട് ചെയ്യാനായി സൈക്കിളില്‍ വിജയ് എത്തിയതില്‍ മറ്റു ലക്ഷ്യങ്ങളില്ല എന്നാണ് അദ്ദേഹത്തിന്റെ പിആര്‍ മാനേജര്‍ റിയാസ് കെ അഹമ്മദ് ട്വീറ്റ് ചെയ്‌തത്.
Read also: വാക്‌സിൻ ദൗർലഭ്യം; 700 കേന്ദ്രങ്ങൾ അടച്ചുപൂട്ടി; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഒഡീഷ