ഭുവനേശ്വർ: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ വാക്‌സിൻ ദൗർലഭ്യം വ്യക്‌തമാക്കി കേന്ദ്ര മന്ത്രി ഹർഷവർധന് ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജേനയുടെ കത്ത്. വാക്‌സിൻ ലഭ്യത കുറവിലുള്ള ആശങ്ക കത്തിൽ ആരോഗ്യ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
ദിവസേന രണ്ടര ലക്ഷം ആളുകൾക്കാണ് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. വാക്‌സിന്റെ ലഭ്യത കുറവ് മൂലം ഒഡീഷയിലെ 700 വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടക്കേണ്ട അവസ്‌ഥയിൽ എത്തി. സംസ്‌ഥാനത്തെ നെഗറ്റീവ് വാക്‌സിൻ വെസ്‌റ്റേജ് 0.5 ശതമാനമാണ്. ഏപ്രിൽ 7 രാവിലെ 10 മണിയുടെ കണക്കനുസരിച്ച് 5.34 ലക്ഷം കോവിഷീൽഡ് വാക്‌സിനാണ് സംസ്‌ഥാനത്തുള്ളത്. ഈ സ്‌റ്റോക്ക് ഉപയോഗിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാത്രമാണ് വാക്‌സിൻ നൽകാനാവുക.
ഏപ്രിൽ 9ഓടെ സംസ്‌ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ കഴിയും. സമയത്ത് രണ്ടാമത്തെ ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കാതെ വരുന്നത് സാഹചര്യം രൂക്ഷമാക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നിരവധി തവണ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നുവെന്നും പ്രതാപ് ജേന കത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദനം ഉദ്ദേശിക്കുന്ന തലത്തിലേക്ക് എത്തിക്കുന്നില്ലെന്ന് ഒഡീഷ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Also Read: സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്