തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപയിന്‍ ശക്‌തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാവരും സ്വയം രക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ പരമ പ്രധാനമാണ്. അതിനാല്‍ പൊതുസ്‌ഥലത്ത് തന്നെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടക്കിടക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ് എന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നു.
മറ്റ് സംസ്‌ഥാനങ്ങളില്‍ കോവിഡ് അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്‌ഥിതിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്‌ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം തന്നെ പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും സംസ്‌ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്‌ഥാനത്തിന് പുറത്ത് നിന്നും വരുന്നവരുടെ ഒരാഴ്‌ച ക്വാറന്റെയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്‌ഥാനത്ത് 10.76 ശതമാനം പേര്‍ക്ക് മാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്‌ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടിടാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് ക്യാംപയിന്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
Read also : മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്