കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് താമരശേരി സ്വദേശിയായ അബ്‌ദുൽ നാസർ. കളഞ്ഞികിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയുമാണ് അബ്‌ദുൽ നാസർ ഉടമസ്‌ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചു നൽകിയത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താമരശേരി തച്ചംപൊയിൽ വീറുമ്പൻ ചാലിൽ അബ്‌ദുൽ നാസറിന് ചുരം വ്യൂ പോയിന്റിന് സമീപത്തെ റോഡരികിൽ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. ഉടൻ തന്നെ നാസർ താമരശേരിയിൽ എത്തി ബാഗ് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ബാഗിൽ ഉണ്ടായിരുന്ന ഐസിഐസിഐ ബാങ്കിന്റെ എടിഎം കാർഡുമായി ഇന്ന് രാവിലെ പോലീസ് ബാങ്കിലെത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ശേഖരിച്ചു.
പോലീസ് ബന്ധപ്പെട്ടതനുസരിച്ച് ഉടമസ്‌ഥ ബീഹാർ ഗുലാബാദ് സ്വദേശിനി അഞ്‌ജു ദുഗാർ, ഭർത്താവ് ഷാൻറു ദുഗാർ എന്നിവർ താമരശേരി പോലീസ് സ്‌റ്റേഷനിലെത്തി അബ്‌ദുൽ നാസറിന്റെ കൈയിൽനിന്നും ബാഗ് ഏറ്റുവാങ്ങി. അബ്‌ദുൽ നാസറിന്റെ സത്യസന്ധതയെ താമരശേരി പോലീസ് അഭിനന്ദിച്ചു. അബ്‌ദുൽ നാസറിന് ഏറെ നന്ദി പറഞ്ഞാണ് ബീഹാർ സ്വദേശികൾ സ്‌റ്റേഷനിൽ നിന്ന് മടങ്ങിയത്.
Most Read: മദ്യനയ കേസ്; അറസ്‌റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു മനീഷ് സിസോദിയ