കീവ്: ഒരാഴ്‌ച പിന്നിടുന്ന റഷ്യ- യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്‌തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്‌ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്‌ച വിവിധ നഗരങ്ങളില്‍ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു.
അതേസമയം പോളണ്ട്- ബെലാറുസ് അതിര്‍ത്തിയില്‍ വ്യാഴാഴ്‌ച രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.
യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പറഞ്ഞു. യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡണ്ട് വൊളോദിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
റഷ്യയുടെ അതിര്‍ത്തിയില്‍നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹാര്‍കിവില്‍ നഗരകൗണ്‍സില്‍ ഓഫിസിനുനേരെ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ നാലുപേര്‍ മരിച്ചെന്ന് യുക്രൈന്‍ അറിയിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍കിവിലെ പോലീസ് ആസ്‌ഥാനവും സര്‍വകലാശാലാ കെട്ടിടങ്ങളും റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ന്നു.
ഒരാഴ്‌ചക്കിടെ യുക്രൈനിലെ നൂറുകണക്കിനു വീടുകളും ആശുപത്രികളും നഴ്സറികളും റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നെന്ന് അധികൃതര്‍ പറഞ്ഞു. 58 വിമാനങ്ങളും 46 ഡ്രോണുകളും 472 ടാങ്കുകളുമുള്‍പ്പടെ യുക്രൈന്റെ 1500 യുദ്ധസാമഗ്രികള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇക്കാര്യം നിഷേധിച്ച യുക്രൈന്‍, 5840 റഷ്യന്‍ പട്ടാളക്കാരെ വധിച്ചെന്ന് അവകാശപ്പെട്ടു.
Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് പരിഗണിക്കും