തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായ പശ്‌ചാത്തലത്തിൽ ആഘോഷപരമായി വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിൻമാറി. എന്നാൽ, പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ വ്യക്‌തമാക്കി.
പുലർച്ചെ മൂന്ന് മണിയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടിന് വേണ്ടി വൈകുന്നേരത്തോടെ വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞിരുന്നു. ഇവ നിർവീര്യമാക്കാനായി പുറത്തെടുക്കുന്നത് അപകട സാധ്യതയുള്ള സാഹചര്യത്തിലാണ് പൊട്ടിച്ചു തീർക്കാൻ തീരുമാനമായത്.
അപകടത്തിന്റെ പശ്‌ചാത്തലത്തിൽ പൂരത്തിന്റെ മറ്റ് ചടങ്ങുകൾ നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണ്. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് സമീപത്തെ ആൽമരത്തിന്റെ ശിഖരം പഞ്ചവാദ്യ സംഘത്തിന് മേലേക്ക് പൊട്ടിവീണത്. അപകടത്തിൽ രണ്ട് പേര് മരണപ്പെട്ടു. സിഐ ഉൾപ്പടെ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് പൊട്ടിവീണ മരം മുറിച്ചുമാറ്റി.
Also Read: തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്