ഗാസിയാബാദ്: ഉത്തർപ്രദേശിൽ മുസ്‌ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്‌ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം അഞ്ചിനായിരുന്നു സംഭവം. വയോധികനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ജൂൺ അഞ്ചിന് നിസ്‌കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്നു അബ്‌ദുൽ സമദ്. എന്നാൽ ഇദ്ദേഹത്തിന് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് അടുത്തുള്ള ഒരു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആക്രമിക്കുകയും ആയിരുന്നു. ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. കൂടാതെ മുദ്രാവാക്യങ്ങൾ ആവർത്തിക്കാൻ അക്രമികൾ അബ്‌ദുൽ സമദിനോട് ആജ്‌ഞാപിക്കുന്നതും മരവടികൾ കൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
An elderly Man, Sufi Abdul Samad Saifi was attacked by five goons in Loni, Ghaziabad. He was threatened at the gun point, beaten, assaulted and they forcefully chopped off his beard. @ghaziabadpolice @Uppolice pic.twitter.com/0QphDcnKUN
— Mohammed Zubair (@zoo_bear) June 14, 2021
പാകിസ്‌ഥാൻ ചാരനാണെന്ന് ആക്രോശിച്ച അക്രമികൾ അതിക്രൂരമായാണ് വയോധികനെ ആക്രമിച്ചത്. മർദ്ദനത്തിനിടെ ഒരാൾ കത്തികൊണ്ട് അദ്ദേഹത്തിന്റെ താടി മുറിച്ചുകളയുന്നുമുണ്ട്.
അതേസമയം കരഞ്ഞുകൊണ്ട് അക്രമികൾക്ക് നേരെ കൈകൂപ്പി കേണപേക്ഷിക്കുന്ന വയോധികനും വീഡിയോയിലുണ്ട്. തന്റെ മൊബൈൽ ഫോൺ അക്രമികൾ പിടിച്ചെടുത്തെന്നും മുൻപും നിരവധി മുസ്‌ലിങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും അബ്‌ദുൽ സമദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മുഖ്യ പ്രതി പ്രവേശ് ഗുജ്ജാറിനെ അറസ്‌റ്റ് ചെയ്‌തുവെന്നും മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Also: ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്; കെ സുധാകരൻ എംപി