കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ദിലീപ് ആക്രമണ ദൃശ്യം കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേസില്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹരജിയില്‍ കോടതി നോട്ടീസ് അയക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹരജി വീണ്ടും പരിഗണിക്കും.
കേസില്‍ പുനര്‍ വിസ്‌താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരായാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്‌താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. മൂന്ന് സാക്ഷികളുടെ വിസ്‌താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചത്.
Most Read: ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു