തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ ഉൽഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത നൃത്തം പഠിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്‌കൂൾ കലോൽസവങ്ങളിലൂടെ കലാകാരികളാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്‌ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നാണ് മന്ത്രിയുടെ വിമർശനം.
”16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ അവതരണ ഗാനത്തിന് വേണ്ടി, യുവജനോൽസവം വഴി വളർന്നു വന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് കുട്ടികളെ പത്തുമിനിറ്റ് ദൈർഘ്യമുള്ള ഒരു നിർത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ, അവർ അഞ്ചുലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പേടിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു. അഞ്ചുലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷെ കൊടുക്കില്ലെന്നാണ് തീരുമാനം.
കലോൽസവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഇത്തരമൊരു പെരുമാറ്റം ഉണ്ടായത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്”- നടിയുടെ പേര് പരാമർശിക്കാതെ മന്ത്രി പറഞ്ഞു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം