വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം. വാഴ, ഇഞ്ചി, കമുക്, കൊക്കോ, കിഴങ്ങുവിളകൾ തുടങ്ങി അഞ്ഞൂറോളം കാർഷിക വിളകളെയാണ് ഇവ നശിപ്പിക്കുന്നത്.
ഇതിനോടകം തന്നെ സംസ്‌ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാനിധ്യം റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിലെ കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒച്ചുകളുടെ വംശവർധന കുറക്കാൻ സാധിക്കും. ഇതിനായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
പറമ്പുകളിലും മറ്റുമുള്ള കളകളും, കാർഷിക അവശിഷ്‌ടങ്ങളും, കുറ്റിച്ചെടികളും നശിപ്പിച്ചു കളയണം. അല്ലാത്തപക്ഷം ഇവിടങ്ങളിൽ ഒച്ചുകളുടെ വംശവർധന ഉണ്ടാകാൻ ഇടയാകും. കൂടാതെ പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷി സ്‌ഥലങ്ങൾ ഒച്ചുകൾ അവയുടെ വാസസ്‌ഥലമാക്കി മാറ്റുന്നത് ഒഴിവാക്കുന്നതിനായി അവ കിളച്ച് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കുക.
വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകളും പപ്പായയുടെ ഇലകളും തണ്ടുകളും അല്ലെങ്കിൽ തണ്ണിമത്തന്റെ തൊണ്ട് എന്നിവ വച്ച് ഒച്ചുകളെ അതിലേക്ക് ആകർഷിക്കാം. തുടർന്ന് ശേഖരിച്ചവയെ അതിരാവിലെ ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാവുന്നതാണ്. ഒപ്പം തന്നെ ബോർഡോ മിശ്രിതം, പുകയില, തുരിശ് ലായനി എന്നിവയും ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
Read also : ‘ഫാമിലി മാൻ 2’ വെബ് സീരീസിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു