ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തേക്ക് കർഷകർ നടത്തിയ ഡെൽഹി ചലോ മാർച്ചിന് പിന്നിൽ ഇടനിലക്കാരെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാരും ഏജന്റുമാരും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷകർക്ക് അനുകൂലമായതാണെന്നും മന്ത്രി വാദിച്ചു.
അതേസമയം സമരത്തിന്റെ മൂന്നാം ദിനവും കർഷക പ്രതിഷേധം ശക്‌തമാവുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘം. കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുകൂലമാകുന്നത് വരെ ഡെൽഹിയിൽ തങ്ങാൻ ട്രാക്‌ടറുകളിൽ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ കർഷകർ കരുതിയിട്ടുണ്ട്.
Also Read: പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം
കർഷകരെ ഡെൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് അയവു വരുത്തിയിരുന്നു. ജലപീരങ്കിയും ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും കർഷകർ പിൻമാറിയിരുന്നില്ല. ഇതിനെ തുടർന്നാണ് രാജ്യ തലസ്‌ഥാനത്തേക്ക് കർഷകരെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അംബാല ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകളും പോലീസ് നീക്കിയിട്ടുണ്ട്.