ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹി-മോസ്‌കോ-ഡെൽഹി സെക്‌ടറിലെ മടക്ക വിമാനം എയർ ഇന്ത്യ റദ്ദാക്കി. ഫെബ്രുവരി 24ന് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റദ്ദാക്കിയ സർവീസുകൾ വീണ്ടും സാധാരണ നിലയിൽ ആയതിന് ശേഷമുള്ള ആദ്യത്തെ റദ്ദാക്കലാണ് ഇത്.
റദ്ദാക്കിയ കാര്യം സ്‌ഥിരീകരിച്ച എയർ ഇന്ത്യ വക്‌താവ് പക്ഷെ റദ്ദാക്കലിന്റെ കാരണത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഡെൽഹി-മോസ്‌കോ-ഡെൽഹി റൂട്ടിലെ ടിക്കറ്റ് വിൽപന എയർ ഇന്ത്യ നിർത്തിയതായും സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ അനിശ്‌ചിതത്വത്തിൽ ആണെന്നും റഷ്യൻ എംബസി അറിയിച്ചു.
ആഴ്‌ചയിൽ രണ്ടുതവണ എയർ ഇന്ത്യ ഡെൽഹി-മോസ്‌കോ-ഡെൽഹി റൂട്ടിൽ വിമാന സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാനത്തിന്റെ അഭാവത്തിൽ, മോസ്‌കോയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് താഷ്‌കെന്റ്, ഇസ്‌താംബുൾ, ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലൂടെയുള്ള ട്രാൻസിറ്റ് റൂട്ടുകൾ ഉപയോഗിക്കേണ്ടിവരും.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യിൽ പങ്കെടുത്ത വിമാനക്കമ്പിനിയാണ് ഇപ്പോൾ ടാറ്റയുടെ ഉടമസ്‌ഥതയിലുള്ള എയർ ഇന്ത്യ.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ