ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തന്നെ തുടരുന്നു. നിലവിലെ വായു ദീര്‍ഘ നേരം ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുമെന്നും മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം നവംബര്‍ 26 മുതല്‍ 28 വരെ ഡെല്‍ഹിയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തണുത്ത തരംഗാവസ്‌ഥ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച ഡെല്‍ഹിയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായത് മുതല്‍ ഇടതൂര്‍ന്ന തരത്തിലുള്ള മൂടല്‍ മഞ്ഞ് കാണപ്പെട്ടിരുന്നു.
നേരത്തെ തന്നെ ഡെല്‍ഹി പരിസ്‌ഥിതി മന്ത്രി ഗോപാല്‍ റായ് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബയോ ഡീകമ്പോസര്‍ സാങ്കേതികവിദ്യ നിര്‍ബന്ധമാക്കണമെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. 15 അംഗ ഇംപാക്‌ട് അസസ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്‌ച തന്നെ കേന്ദ്രത്തിന്റെ പുതുതായി രൂപീകരിച്ച കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റായ് വ്യക്‌തമാക്കിയിരുന്നു.
കൂടാതെ ‘പുസ’ക്കൊപ്പം ഡെല്‍ഹി സര്‍ക്കാര്‍ ബയോ കമ്പോസര്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇതിലൂടെ 70 മുതല്‍ 95 ശതമാനം വരെ വിളകളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ വിഘടിപ്പിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ വൈക്കോലും മറ്റ് അവശിഷ്‌ടങ്ങളും കത്തിക്കുന്നത് ദേശീയ തലസ്‌ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കോവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും നവംബര്‍ 10 ന് ശേഷം ഡെല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്‌ച 5,475 പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 91 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തു.
Read Also: മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി