തിരുവനന്തപുരം: അനധികൃത മരംമുറി വിവാദത്തിൽ കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. യഥാർഥ കർഷകർക്ക് ദോഷം വരാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കും. കേസിൽ കുറ്റക്കാർ ആരെന്ന് കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, മരം മുറി വിവാദത്തില്‍ കേസെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഡിഎഫ്‌ഒ കത്തയച്ചു. കേസെടുക്കാത്ത ഉദ്യോഗസ്‌ഥരുടെ പേരുകള്‍ റിപ്പോർട് ചെയ്യാനാണ് നിര്‍ദ്ദേശം. രണ്ട് ദിവസത്തിനകം കേസെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും ഡിഎഫ്‌ഒ കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
റവന്യൂ ഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള ഉത്തരവുകളുടെ അടിസ്‌ഥാനത്തില്‍ എല്‍എ പട്ടയഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയ സംഭവത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ചില ഉദ്യോഗസ്‌ഥര്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത്തരം നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്‌ഥരുടെ പേരുവിവരം റിപ്പോർട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി 2 ദിവസത്തിനകം അറിയിക്കേണ്ടതാണ് എന്നാണ് കത്തിലെ നിർദ്ദേശം.
2020 ഒക്‌ടോബർ 24ലെ വിവാദ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്‌ഒ ഉത്തരവിട്ടിരുന്നു. നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ചർമാർക്ക് ആണ് നിര്‍ദ്ദേശം നൽകിയത് . പിന്നാലെ റേഞ്ച് ഓഫിസർമാർ വിവര ശേഖരണം നടത്തിയെങ്കിലും കേസെടുത്തില്ല. പിന്നാലെയാണ് നടപടി കര്‍ശനമാക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്താല്‍ നിയമപ്രശ്‌നങ്ങളില്‍ പെട്ടേക്കാമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റേഞ്ചർമാർ കേസെടുക്കല്‍ വൈകിപ്പിച്ചത്. സംഭവത്തില്‍ ഉത്തരവിന് എതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Also Read: ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട