ഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷക സംഘടനകൾക്ക് ഇടയിൽ ഭിന്നത. സമരക്കാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് മുന്നറിയിപ്പ്. സംയുക്‌ത കിസാൻ മോർച്ചയാണ് മുന്നറിയിപ്പ് നൽകിയത്.
സ്വന്തം നിലക്ക് സമര പരിപാടികൾ പ്രഖ്യാപിക്കരുതെന്ന് രാകേഷ് ടിക്കായത്തിനോട് കിസാൻ മോർച്ച ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തുമെന്ന് രാജസ്‌ഥാനിലെ മഹാപഞ്ചായത്തിൽ രാകേഷ് ടിക്കയത്ത് പ്രഖ്യാപിച്ചതാണ് സംയുക്‌ത കിസാൻ മോർച്ചയെ ചൊടിപ്പിച്ചത്.
ടിക്കായത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നു കിസാൻ മോർച്ച വ്യക്‌തമാക്കി. സ്വന്തം നിലക്ക് സമര പരിപാടികൾ പ്രഖ്യാപിക്കുന്നത് ഒഴിവാക്കണം. കൂട്ടായ നേതൃത്വമാണ് 3 മാസം പൂർത്തിയായ സമരത്തിന്റെ ശക്‌തി. കിസാൻ മോർച്ചയുടെ സമരപരിപാടികളോട് സഹകരിക്കണമെന്നും രാകേഷ് ടിക്കായത്തിനോട് സംഘടന ആവശ്യപ്പെട്ടു.
മൂന്നാംഘട്ട സമര പരിപാടികളിൽ തീരുമാനമെടുക്കാൻ നാളെ കർഷക സംഘടനകൾ സിംഘുവിൽ യോഗം ചേരും. ചർച്ചക്ക് തയാറെന്ന കേന്ദ്ര നിർദേശവും അജണ്ടയിൽ ഉണ്ട്. സമരാതിർത്തികളിൽ ഇന്ന് യുവ കിസാൻ ദിവസമായി ആചരിക്കുകയാണ്. യുവാക്കളുടെ നേതൃത്വത്തിലാണ് സമരം.
Kerala News: കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്‌ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍