തിരുവനന്തപുരം: കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാനരഹിതം ആണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സും സൂപ്പര്‍ ക്ളാസ് ബസ് ടെര്‍മിനലും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിനിടെ പ്രതിഷേധവുമായി എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തൊഴിലാളി ക്ഷേമം മുന്നില്‍ കണ്ടും കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാനുമാണ് ശ്രമമെന്ന് മന്ത്രി വ്യക്‌തമാക്കി. ചടങ്ങിൽ വെച്ച് കെ സ്വിഫ്റ്റ് ലോഗോ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദന്‍ നിർവഹിച്ചു. ജീവനക്കാര്‍ അന്ധമായ രാഷ്‌ട്രീയ ചിന്തമാറ്റണമെന്നും സ്വയം കുഴി തോണ്ടരുതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടത്. കേരളത്തിലെ ആദ്യ ശീതീകരിച്ച ബസ് ടെര്‍മിനല്‍ എന്ന നിലയിലാണ് ടെര്‍മിനലിന്റെ നിർമാണം. സൂപ്പര്‍ ക്ളാസ് ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്ന ബസുകളിലെ യാത്രാക്കാര്‍ക്കാര്‍ക്ക് നഗരത്തിലെ തെരക്കില്‍പ്പെടാതെ സമയം ലാഭിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വിമാനത്തിന്റെ സമയം അനുസരിച്ച് ദീര്‍ഘ ദൂര ബസുകള്‍ എയര്‍പോര്‍ട്ട് വഴി സര്‍വീസ് ക്രമീകരിക്കും. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനയറയിലെ സൂപ്പര്‍ ക്ളാസ് ബസ് ടെര്‍മിനലിലേക്കും തിരിച്ചും ഫീഡര്‍ ബസ് സര്‍വീസുകള്‍ ക്രമീകരിക്കുന്നുണ്ട്.
അതിനിടെ പദ്ധതിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസ് പ്രവര്‍ത്തകർ രംഗത്തെത്തി. ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
Read Also: മുഖ്യമന്ത്രി ഇടപെടുന്നു; ഉദ്യോഗാർഥികളോട് മന്ത്രി എകെ ബാലൻ ചർച്ച നടത്തും