തിരുവനന്തപുരം: കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്‌ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്‌ട്രീയ നേതാക്കളാവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും എതിരായ അഴിമതിയാരോപണം വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉമ്മൻ ചാണ്ടി മുന്നണിയുടെ പ്രതീക്ഷകൾ പങ്കുവച്ചു. ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകും. വോട്ടെണ്ണൽ ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം.
ഒരു മനസോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.എന്നാൽ അന്തിമ വിജയം യുഡിഎഫിനായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ ലോട്ടറിയിൽ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിക്കുള്ള കാരുണ്യ ബെനവലെൻറ് ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടും സിഎജി റിപ്പോർട്ടും തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് അംഗീകരിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ വലിയൊരു തലവേദന ഒഴിയുകയാണ്. ഉമ്മൻചാണ്ടിയും കെഎം മാണിയും അഴിമതി നടത്തിയെന്ന കേസ് കോടതി തള്ളുകയും ചെയ്‌തു. സിഎജി റിപ്പോർട് അടക്കം പരിശോധിച്ചാണ് കോടതിയുടെ നടപടി.
Read Also: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു