കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്നും പോലീസ്.
അക്രമി ഒരു കണ്ണിന് കാഴ്‌ച ശക്‌തിയില്ലാത്ത ആളാണെന്ന സൂചന യുവതി നേരത്തെ നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇന്ന് രാവിലെയാണ് പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചയ്‌ക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്.
മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. കംപാർട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം ട്രെയിനിലേക്ക് ചാടിക്കയറിയ അജ്‌ഞാതൻ കംപാർട്മെന്റിന്റെ രണ്ട് വാതിലുകളും അടക്കുകയായിരുന്നു. കൈയ്യിൽ ഒരു സ്‌ക്രൂ ഡ്രൈവറുമായി എത്തിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്‌തു. തുടർന്ന് യുവതിയെ ട്രെയിന്റെ ബാത്റൂമിലെ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതോടെ കുതറിയോടിയ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിരീക്ഷണത്തിനായി ഇവരെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also: കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ