വാഷിങ്ടൺ: ലോക മിഡിൽവെയ്‌റ്റ് ചാമ്പ്യനായ ബോക്‌സിങ് ഇതിഹാസം മാർവലസ് മാർവിൻ ഹാഗ്‌ളർ അന്തരിച്ചു. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കെയ് ജി ഹാഗ്‌ളർ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. ന്യൂഹാംപ്‌ഷയറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1973 മുതൽ 1987 വരെ ബോക്‌സിങ് റിങ് അടക്കിവാണിരുന്ന പകരം വെക്കാനാവാത്ത താരമായിരുന്നു ഹാഗ്‌ളർ . 67 പോരാട്ടങ്ങളിൽ 62ലും വിജയം നേടിയായിരുന്നു ഹാഗ്‌ളറിന്റെ മടക്കം. ഇതിൽ 52 എണ്ണം നോകൗട്ടും ആയിരുന്നു. മിഡിൽവെയ്‌റ്റ് ബോക്‌സിങ്ങിൽ ഹാഗ്‌ളറുടെ ഇടംകൈ പഞ്ചുകളെ നേരിടാൻ കഴിവുള്ള താരങ്ങൾ അധികമുണ്ടായിരുന്നില്ല.
1985ൽ ലാസ് വേഗാസിലെ സീസർ പാലസിൽ തോമസ് ഹിറ്റ്മാൻ ഹിറ്റ്മാൻ ഹേൺസിനെതിരായ ഹാഗ്‌ളറുടെ ബൗട്ട് ഏറെ പ്രശസ്‌തമായിരുന്നു. ഹാഗ്‌ളർ എട്ട് മിനിറ്റ് കൊണ്ടാണ് ഹിറ്റ്മാനെ നിലംപരിശാക്കിയത്. ബോക്‌സിങ് ചരിത്രത്തിലെ ക്‌ളാസിക്കായി ഈ പോരാട്ടത്തെ ഇന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ പന്ത്രണ്ട് തവണ ഹാഗ്‌ളർ വേൾഡ് ബോക്‌സിങ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിങ് അസോസിയേഷന്റെയും ലോക കിരീടങ്ങൾ നിലനിർത്തിയത്. 1986ലായിരുന്നു ഹാഗ്‌ളറുടെ അവസാന ജയം. റിങ്ങിനോട് വിട പറഞ്ഞതിന് ശേഷം കമന്ററിയിലേക്കും അഭിനയത്തിലേക്കും കൂടുതൽ ശ്രദ്ധ പുലർത്തിയ ഹാഗ്‌ളറെ ഇന്റർനാഷണൽ ബോക്‌സിങ് ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെടുത്തി.
‘ദശാബ്‌ദത്തിന്റെ പോരാളി’ എന്ന വിശേഷണമാണ് ബോക്‌സിങ് ഇല്ലസ്‌ട്രേറ്റഡ് മാഗസിൻ ഹാഗ്‌ളർക്ക് നൽകിയത്. റിങ് മാഗസിൻ രണ്ട് തവണ ഫൈറ്റർ ഓഫ് ദി ഇയർ പുരസ്‌കാരവും നൽകി ആദരിച്ചിരുന്നു.
Also Read: പരമോന്നത കോടതിയിൽ ഒരു വനിതാ അംഗം മാത്രം; ആശങ്കയെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്