ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദര്‍ശനം നാളെ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന കാലയളവില്‍ ഭീകരവാദികള്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പഴുതടച്ച സുരക്ഷയാണ് ജമ്മു കശ്‌മീരില്‍ ഒരുക്കുന്നതെന്ന് സംയുക്‌ത സേന അറിയിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്കിടെ സുരക്ഷാ സ്‌ഥിതി വിലയിരുത്താനാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ അമിത് ഷാ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്‌ഥരുമായും കൂടിക്കാഴ്‌ച നടത്തും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അമിത് ഷാ ആദ്യമായാണ് കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം, കരസേനാ മേധാവി ജനറല്‍ എംഎം നരവാണെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്‌മീരിലുണ്ട്. തിങ്കളാഴ്‌ച അമിത് ഷാ സംസ്‌ഥാന, കേന്ദ്ര സായുധ പോലീസ് സേനാ മേധാവികളുമായുള്ള കൂടിക്കാഴ്‌ചയില്‍ ജമ്മുവിൽ സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ട വിഷയം ചര്‍ച്ച ചെയ്‌തിരുന്നു.
Read Also: ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം