കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള പ്രവൃത്തിയാണ് ശേഷിക്കുന്നത്.
സെപ്റ്റംബർ 20 നകം ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തീകരികരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് അവസാനത്തോടെ ആശുപത്രി പ്രവർത്തനവും ആരംഭിക്കും. ആശുപത്രി നിർമാണത്തിന് 1.82 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ അധികൃതർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയിലെ നിർമാണ പ്രവൃത്തികൾ ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണൻ എന്നിവർ നേരിട്ടെത്തി വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെആർ രാജൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എടി മനോജൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ചന്ദ്രമോഹൻ, പൊതുമരാമത്ത് വകുപ്പ് എൻജിനിയർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Read Also: പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി