ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ് ഈ നേട്ടം കൈവരിക്കുന്നത്. പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമുൽ ഇന്ത്യ. 22.1 ബില്യൺ ഡോളർ വിറ്റുവരവോടെ സ്വിസ് കമ്പനിയായ നെസ്‌ലെയാണ് ഒന്നാമത്. 5.5 ബില്യൺ ഡോളറാണ് അമുലിന്റെ വാർഷിക വിറ്റുവരവ്.
ട്വിറ്ററിലൂടെ അമുൽ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഇത് ഗുജറാത്തിലെ 36 ലക്ഷം ക്ഷീരകർഷകരുടെ അഭിമാന നിമിഷമാണെന്നും അവർ പ്രതികരിച്ചു. നേട്ടത്തിന് പിന്നാലെ അമുലിന്റെ എംഡിയായ ആർഎസ് സോധി ഗുജറാത്ത് സർക്കാരിനു നന്ദി അറിയിച്ചു. ” അത്ഭുതകരമായ വളർച്ചക്കും നേട്ടത്തിനും പിന്നിൽ ഗുജറാത്ത് സർക്കാർ ഞങ്ങളുടെ 36 ലക്ഷം ക്ഷീര കർഷകരിൽ അർപ്പിച്ച വിശ്വാസവും പിന്തുണയുമാണ് “- അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന് ശേഷം പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അമുൽ.