തിരുവനന്തപുരം: അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിക്ക് എതിരെയാണ് നടപടി.
പുന്നക്കന്‍ മുഹദലിയെ ഇന്‍കാസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പദവികളില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയ യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് നടപടികളിലേക്ക് നയിച്ചത്.
ഗുരുതരമായ അച്ചടക്ക ലംഘനവും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും, പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ അസഭ്യവര്‍ഷവും, പെരുമാറ്റ ദൂഷ്യവും, ദ്രോഹനടപടികളും നിരന്തരമായി നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുന്നക്കന്‍ മുഹമ്മദലി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നും പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഇന്‍കാസ് കമ്മിറ്റി നേരത്തെ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍നടപടികള്‍ സ്വീകരിക്കാതെ ഇരിക്കണമെങ്കിൽ കാരണം കാണിച്ച് 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കെപിസിസി അധ്യക്ഷന്റെ കത്തില്‍ വ്യക്‌തമാക്കുന്നു. യുഎഇ ഇന്‍കാസ് കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിനെതിരെ അച്ചടക നടപടി ഉണ്ടാകുന്നത്.
Most Read: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ലോകായുക്‌ത