ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്‌ത. ഖനനത്തിനെതിരായ പരാതി ലോകായുക്‌ത ഫയലിൽ സ്വീകരിച്ചു. മൽസ്യ തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിന്റെ മറവിൽ അശാസ്‌ത്രീയമായി കരിമണൽ ഖനനം ചെയ്‌ത് കടത്തുന്നു എന്നാരോപിച്ച് തീരദേശ വാസികൾ സമരം നടത്തുന്നുണ്ട്.
തോട്ടപ്പള്ളിയിൽ ഒരു വർഷത്തിലധികമായി കരിമണൽ ഖനനം തുടരുകയാണ്. എന്നാൽ, ഇത് കരിമണൽ ഖനനം അല്ലെന്നും പ്രളയമുന്നൊരുക്കത്തിന്റെഭാഗമായ മണൽ നീക്കമാണെന്നുമാണ് സർക്കാർ വാദം. പക്ഷേ, ഇക്കാര്യത്തിൽ സമരസമിതിയും മൽസ്യത്തൊഴിലാളി യൂണിയനും വിരുദ്ധാഭിപ്രായം ഉന്നയിക്കുന്നു. പൊഴിമുഖത്ത് ഖനനം നടത്തുകയാണെന്ന് ഇവർ പറയുന്നു.
ഇതിൽ അഴിമതിയുണ്ടെന്നതിന് തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ലോകായുക്‌ത ചൂണ്ടിക്കാണിച്ചു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഏഴ് സെക്രട്ടറിമാർക്കാണ് ലോകായുക്‌ത വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. പാരിസ്‌ഥിതിക പഠനം പോലും നടത്താതെയാണ് ഖനനം നടത്തുന്നതെന്ന് സമരസമിതി ആരോപിക്കുന്നു. വിഷയത്തിൽ ലോകായുക്‌ത ഇടപെടൽ ഉണ്ടായത് സർക്കാരിന് തിരിച്ചടിയാണ്.
Read Also: സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും