തിരുവനന്തപുരം: ബസ് ചാർജ് വർധനയുടെ കാര്യത്തിൽ സ്വകാര്യ ബസുടമകളുമായി സർക്കാർ സമവായത്തിൽ എത്തേണ്ടിവരുക വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിൽ. 2012ന് ശേഷം വിദ്യാർഥിയാത്രാ നിരക്കിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്. ബസ് ചാർജ് വർധിപ്പിക്കാൻ നിർദ്ദേശം നൽകിയ ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി പരിഷ്‌കരിക്കാൻ ശുപാർശ ചെയ്‌തിരുന്നു.
മിനിമം നിരക്ക് അഞ്ച് രൂപയാക്കാനാണ് കമ്മീഷൻ നിർദേശിച്ചത്. ആറു രൂപയാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥി സംഘടനകളുടെ എതിർപ്പ് കൂടി കണക്കിലെടുത്താകും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ബസുടമകളുടെ സംഘടനകൾ ഉറച്ച് നിൽക്കുകയാണ്. ഈ സാചര്യത്തിൽ നിരക്ക് വർധനവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, മിനിമം യാത്രാനിരക്ക് 10 രൂപയാക്കാമെന്ന് ഗതാഗതവകുപ്പ് അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നാകും വിദ്യാർഥികളുടെ യാത്രാനിരക്കിലേക്ക് ചർച്ച നീങ്ങുക. നിരക്ക് സംബന്ധിച്ച് പതിനെട്ടിനുള്ളിൽ തീരുമാനം ഉണ്ടാകും. 2020 ജൂൺ 25നാണ് ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ഇടക്കാല റിപ്പോർട് നൽകിയത്. ഇത് പ്രകാരം 2020 ജൂലായ് മൂന്നിന് നിരക്ക് വർധിപ്പിച്ചിരുന്നു. നിരക്ക് വർധന കെഎസ്ആർടിസിക്കും നേട്ടമാവും.
Read Also: എസ്‌പിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പോലീസിന് എതിരെ മാതാപിതാക്കൾ