ശ്രീകണ്‌ഠപുരം: കല്യാട്, തവളപ്പാറ, നീലിക്കുളം ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി പരാതി. കല്യാട് സ്വദേശി കെഎം ജയരാജനാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്. പ്രദേശത്തെ അമ്പതോളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത് മതിയായ രേഖകൾ ഇല്ലാതെയാണെന്ന് പരാതിയിൽ പറയുന്നു.
ശബ്‌ദവും പൊടിശല്യവും മൂലം സമീപത്തുള്ള വീടുകളിലെ പ്രായമായവർക്കും കുട്ടികൾക്കും നിരവധി ആരോഗ്യ പ്രശ്‍നങ്ങളാണ് ഉണ്ടാകുന്നത്. ചെങ്കൽ ഖനനം വ്യാപകമായതിനാൽ പ്രദേശത്ത് വേനൽക്കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും പരാതിയിൽ പറയുന്നു. അനധികൃത ഖനനത്തിന് ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശ ഉണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം അനധികൃത ഖനനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെങ്കൽ ലോറികൾ വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്‌തിരുന്നുവെങ്കിലും ക്രമേണ ഖനനം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, പരിസ്‌ഥിതിക്കടക്കം നിരവധി ദോഷങ്ങൾ ഉണ്ടാക്കിയിട്ടും മേഖലയിലെ ചെങ്കൽ ഖനനം തടയാത്തത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്.
Read also: പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്; ആക്രമണം മദ്യ ലഹരിയിൽ