തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകി റവന്യൂ സെക്രട്ടറിയേറ്റ്. പത്ത് വർഷമായി നദികളിൽ നിന്ന് മണൽ വാരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. അതേസമയം, എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതി ഉണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദ്ദേശപ്രകാരം റിപ്പോർട് തയ്യാറാക്കി അനുവദനീയമായ നദികളിൽ നിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്‌ട് ഭേദഗതി ചെയ്‌താണ് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
സംസ്‌ഥാനത്തെ നദികളിലെ സാൻഡ് ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽ വാരാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ നദികളിൽ വൻതോതിൽ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽ വാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.
Most Read| മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ