കോഴിക്കോട്: ചാലിയാറിലെ അനധികൃത മണൽക്കടത്തിനെതിരെ അന്വേഷണം ശക്‌തമാക്കി പോലീസ്. കഴിഞ്ഞ ദിവസം കൽപ്പള്ളി കടവിൽ നിന്ന് മാവൂർ പോലീസ് മൂന്ന് തോണികൾ പിടിച്ചെടുത്തിരുന്നു. മണൽക്കടത്ത് സംഘത്തിലെ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
വെള്ളിയാഴ്‌ച രാവിലെ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ, മാവൂർ എസ്‌ഐ വിആർ രേഷ്‌മ എന്നിവരടങ്ങിയ സംഘം കടവിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന്, തോണിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടമകൾക്ക് കഴിഞ്ഞില്ല. ഇതോടെ അഞ്ച് ഇരുമ്പു തോണികൾ കസ്‌റ്റഡിയിലെടുക്കാൻ പോലീസ് തീരുമാനിച്ചു. ഇവ സ്‌റ്റേഷനിലേക്ക് എത്തിക്കാൻ ബോട്ട് കാത്തിരിക്കുന്നതിനിടെ ഏതാനും പേർ പോലീസിന്റെ കണ്ണുവെട്ടിച്ചു നീന്തിയെത്തി മൂന്ന് തോണികൾ വെള്ളത്തിൽ താഴ്‌ത്തി.
ഇതിൽ രണ്ടെണ്ണം ബോട്ടുപയോഗിച്ചു കെട്ടിവലിച്ചു മണന്തലക്കടവിലെത്തിച്ചു. പിന്നീട് കൂടുതൽ പോലീസെത്തി പുഴയിൽ താഴ്‌ത്തിയ തോണികളിലൊന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. മണൽക്കടത്ത് വ്യാപകമാണെന്ന പരാതിയിൽ കടവുകളിൽ നിരീക്ഷണം ശക്‌തമാക്കാനാണ് പോലീസിന്റെ തീരുമാനം. കടത്ത് തടയാനായി കടവുകളിൽ ചങ്ങല കെട്ടിയിരുന്നു. ഇതെല്ലാം നശിപ്പിച്ചാണ് സംഘം ലോറി ഇറക്കാൻ പാകത്തിൽ പുഴയുടെ മതിൽ വെട്ടിയത്. ഇവിടെ വീണ്ടും പോലീസ് ചങ്ങല സ്‌ഥാപിക്കും.
Most Read: കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി