ദുബൈ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിട്ടു. അടുത്ത ദിവസങ്ങളിൽ പിൻവലിക്കുമെന്ന ‘പ്രതീക്ഷ‘ ഇന്ത്യൻ കോൺസൽ ജനറൽ ഇടക്കിടക്ക് പങ്കുവെക്കുന്നതല്ലാതെ ഒരുറപ്പ് നൽകാൻ ഇതുവരെ ഇന്ത്യയുടെ ഭരണാധികാരികൾക്ക് സാധിച്ചിട്ടില്ല.
യാത്രാവിലക്ക് കാരണം മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്. ഭാര്യയും മക്കളും അവിടെയും ഭർത്താവ് നാട്ടിലും, മക്കൾ മാത്രം അവിടെയും അമ്മയും അച്ഛനും നാട്ടിലും, അച്ഛനും മക്കളും ദുബായിലും അമ്മ നാട്ടിലും ഈ രീതിയിലൊക്കെ പല ആവശ്യങ്ങൾക്കായി നാട്ടിലെത്തി ‘പെട്ടുപോയ‘ അനേകായിരങ്ങളാണ് ഉറപ്പുള്ള ഒരുമറുപടിക്ക് വേണ്ടി കാത്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള ആയിരത്തിലധികം പേരുടെ വിസ എക്‌സ്‌പെയറി കഴിയുകയോ അടുക്കുകയോ ചെയ്‌തവരാണ്. കേട്ടുകേൾവികളും ഊഹാപോഹങ്ങളും അല്ലാതെ ‘ഉറപ്പുള്ള‘ ഒരറിയിപ്പുകളും സർക്കാർ ഭാഗത്ത് നിന്ന് ഇവർക്ക് ലഭിച്ചിട്ടില്ല. ‘മറ്റൊരു രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ല. എങ്കിലും ചർച്ച തുടരുന്നു. ഘട്ടം ഘട്ടമായി വിലക്ക് ഉടൻ പിൻവലിക്കുമെന്നാണ് പ്രതീക്ഷ‘ ഇതിനപ്പുറം മറ്റൊന്നും പറയാൻ കഴിയാത്ത അവസ്‌ഥയിലാണ് കോൺസൽ ജനറൽ അമൻ പുരിയും.
ഈ സാഹചര്യത്തിലാണ് ദുബായ് ഇൻകാസ് പ്രവർത്തകർ കെ മുരളീധരൻ എംപിക്ക് നിവേദനം നൽകിയിരിക്കുന്നത്. എന്നാണ് ഈ വിലക്ക് അവസാനിക്കുക എന്നറിയാതെ അനിശ്‌ചിതാവസ്‌ഥയുടെ അതിഭീകര മാനസിക പീഡനം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകാൻ ഭരണകൂടം ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ടും ഏക ആശ്രയമായ ഗള്‍ഫിലെ ശമ്പളം മുടങ്ങിയതോടെ വായ്‌പാ തിരിച്ചടവുകള്‍ മുടങ്ങിയവർക്ക് പരിഹാരമാകാൻ കഴിയുന്ന പദ്ധതികൾ ആവശ്യപ്പെട്ടും ജോലിയില്ലാതെ ജീവിത ചിലവിന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്ന നടപടികൾ ആവശ്യപ്പെട്ടുമാണ് നിവേദക സംഘം എംപിയെ കണ്ടത്.
‘ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് ഏറ്റവും വലിയ മാനസിക പീഡനം. ഉറക്കം പോലും ലഭിക്കാത്ത അവസ്‌ഥയിലാണ് പലപ്രവാസികളും. തിരിച്ചു പോക്കിന്റെ കാര്യത്തിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നതിനാൽ മറ്റു ജോലികൾക്ക് പരിശ്രമിക്കാനോ കയറാനോ സാധിക്കുന്നില്ല. അവിടുത്തെ കമ്പനികൾക്കും ഒരു ഉറപ്പും നൽകാൻ കഴിയുന്നില്ല. പല കമ്പനികളും പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് പുതിയ നിയമനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ അറിയുമ്പോൾ ഉണ്ടാകുന്ന കടുത്ത അനിശ്‌ചിതാവസ്‌ഥ നൽകുന്ന മാനസിക പിരിമുറുക്കം ചെറുതല്ല‘ – അണ്ടത്തോട് സ്വദേശിയും പ്രവാസിയും ദുബായിൽ കൊറിയർ കമ്പനി ഡ്രൈവറുമായ ശിഹാബ് ഹൈദർ മലബാർ ന്യൂസിനോട് പറഞ്ഞു.
ദുബായ് ഇൻകാസ് ഉന്നയിച്ച ആവശ്യങ്ങൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണ് എന്ന് ബോധ്യപ്പെടാൻ ശിഹാബ് ഹൈദറിന്റെ അവസ്‌ഥ തന്നെ ധാരാളം. ഈ മനസികാവസ്‌ഥ അനുഭവിക്കുന്ന ആയിരകണക്കിന് പ്രവാസികളാണ് നാട്ടിൽ പെട്ടുപോയിരിക്കുന്നത്. വിഷയത്തിൽ അർഹിക്കുന്ന പ്രാധാന്യം നൽകി ഇടപെടലുകളും നടപടികളും വേഗത്തിൽ ഉണ്ടാകേണ്ടതുണ്ട്.
ഓക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബായ് എക്‌സ്‌പോക്ക് മുൻപായി വിലക്ക് പരിപൂർണമായി നീക്കുമെന്നാണ് പൊതുവിലയിരുത്തൽ. നിലവിൽ യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസ് യാത്രികർ തുടങ്ങിയ ഏതാനും വിഭാഗങ്ങള്‍ക്കാണ് യുഎഇയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.
ഇവർക്കാവട്ടെ, 10 ദിവസത്തെ ക്വാറന്റെയ്‌ൻ, യുഎഇയില്‍ എത്തിയ ഉടനെ എയര്‍പോര്‍ട്ടില്‍ വച്ചുള്ള പിസിആര്‍ ടെസ്‌റ്റ്, അതിനു ശേഷം നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ വീണ്ടും പിസിആര്‍ ടെസ്‌റ്റുകള്‍ തുടങ്ങിയ നിബന്ധനകള്‍ ബാധകവുമാണ്.
‘ഇൻകാസ്‘ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഏറാമലയും, പ്രവീൺ ഇരിങ്ങലുമാണ് കെ മുരളീധരൻ എംപിക്ക് നിവേദനം നൽകാൻ എത്തിയത്. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളിൽ ഒന്നാണ് ‘ഇൻകാസ്‘ എന്ന ഇന്ത്യൻ കൾച്ചറൽ & ആർട്‌സ് സൊസൈറ്റി.
Most Read: ‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി