ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന അടക്കം നൽകിയ ഹരജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. കേസിൽ കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും.
അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു ഉൾവനത്തിലേക്ക് അയക്കുന്നതാണ് സമിതിയുടെ പരിഗണനയിൽ ഉള്ളത്. ഏത് വനത്തിലേക്ക് അയക്കാം എന്നിവയടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാകും സമിതി റിപ്പോർട് സമർപ്പിക്കുക. അതേസമയം, മയക്കുവെടിവെച്ചു കൂട്ടിലാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനാ പ്രതിനിധികളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അരികൊമ്പനുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യവും ഇവർ കോടതിയിൽ ഉന്നയിക്കും.
വിദഗ്‌ധ സമിതി കഴിഞ്ഞ ദിവസം പ്രശ്‌നബാധിത മേഖലകളിൽ എത്തി പ്രദേശവാസികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, പ്രോജക്‌ട് ടൈഗർ സിസിഎഫ് എച്ച് പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻവികെ അഷ്‌റഫ്, കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേശ് ബാബു എന്നിവരാണ് സ്‌ഥലം സന്ദർശിച്ചത്.
അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. ജനാഭിപ്രായം പ്രതിഫലിക്കുന്ന റിപ്പോർട് ആയിരിക്കും സമിതി ഇന്ന് കോടതിയിൽ സമർപ്പിക്കുകയെന്നാണ് വിവരം. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഡിവിഷൻ ബെഞ്ച് ഇന്ന് വിഷയത്തിൽ തീരുമാനം എടുക്കുക. കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതി ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം. ജനസുരക്ഷയ്‌ക്കായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മേഖലയിൽ തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, അരിക്കൊമ്പനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ സിങ്കുകണ്ടത്ത് നടക്കുന്ന രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൈക്കോടതി നിയമിച്ച വിദഗ്‌ധ സമിതി ഇന്നലെ ചിന്നക്കനാലിൽ എത്തിയിരുന്നെങ്കിലും സമരക്കാരെ കണ്ടിരുന്നില്ല. ഇതിൽ ശക്‌തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത; യുഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്